പകച്ചു പോയ ബാല്യകാല അനുഭവം

 

      എല്ലാവരുടെയും ജീവിതത്തിൽ കാണും പകച്ചു പോയ ചില നിമിഷങ്ങൾ..

   പ്രത്യേകിച്ച്  നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ള ബാല്യ കാലത്ത്, 

   എന്റെ ബാല്യത്തിൽ പകച്ചു പോയ ഒരു ദിനം, അത് സുന്നത് കല്യാണ ദിനമാണ്, (മാർക്ക കല്യാണം എന്നും പറയും)

     ഇന്നത്തെ പോലെ മിനുട്ടുകൾ കൊണ്ട് തീരുന്ന ഒരു ചെറിയ സർജറി ആയിരുന്നില്ല അത് ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഒരു ചെറിയ ആഘോഷമാണ്,


     മാർക്ക കല്യാണം എന്താണന്നു വെക്തമായി അറിയില്ലെങ്കിലും വീട്ടിൽ ഒരു വിരുന്നിന്റെ തയ്യാറെടുപ്പു അറിയുമ്പോഴേ മനതാരിൽ സന്തോഷം നിറയും


 ചേലാകർമം എന്നാണ് അതിന്റെ മലയാള പദം, (സുന്നത്ത്  എന്നു പറയുന്നത് അത് പൂർവ പ്രവാചകന്മാരുടെ ചര്യ എന്ന നിലക്കാണ്)


കുഞ്ഞിപ്പ (ഉപ്പാടെ അനിയൻ) ഗൾഫിൽ നിന്ന് നാട്ടിലെത്തിയ സമയം


സുന്നത്ത് കല്യാണത്തിനുള്ള ഒരുക്കങ്ങൾ തറവാട് വീട്ടിൽ തക്രതിയായി നടക്കുന്നു


പൊതുവെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നെങ്കിലും

വേദനയെ കുറിച്ചുള്ള ആശങ്ക മനസ്സിനെ അലട്ടിയിരുന്നു,


ദിവസം അടുക്കും തോറും എല്ലാവർക്കും

വാത്സല്ല്യവും സ്നേഹവും കൂടുതൽ കൂടുതൽ പ്രകടമായിരുന്നു,


പ്രത്യേകിച്ച് ഉമ്മാക്ക് .. 

വേദനിക്കുന്നത് കുഞ്ഞുങ്ങൾക്കായാലും

നൊമ്പരപെടുന്നത് മാതൃ ഹൃദയം അല്ലെ 


അങ്ങിനെ ദിനം വന്നഞ്ഞു..

എന്താണ് സംഭവിക്കുക...എന്നറിയാത്തതിന്റെ ആകാംഷയും 

അസ്വസ്ഥതയും മനസ്സിനെ മദിച്ചു കൊണ്ടിരുന്നു,

 

മുഖഭാവം കണ്ട ഇക്കാമാരിൽ ഒരാൾ പറഞ്ഞു  

"പേടിക്കേണ്ട ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവുകയുള്ളൂ .."


ഹാവു.. 

ആശ്വാസമായി 

അതോടെ അത് വരെ ഉണ്ടായിരുന്ന സകല ഭയങ്ങളും മാറി 

ഉറുമ്പ് കടി എത്ര കിട്ടിയതാ..

മാവിൽ നിന്നും പറങ്കിമാവിൽ നിന്നും


ഓ....... സമാദാനം 


പിന്നെ വല്ലാത്ത ധൈര്യം ആയിരുന്നു 

കുളിച്ചു പുതു വസ്ത്രങ്ങൾ അണിഞ്ഞു കൊച്ചു പുത്യാപ്ള ചമഞ്ഞു.. 


തെല്ലു ഗമയോടെ നടന്നു..


ചിലർ അപ്പോഴും സഹതാപത്തോടെ അറവു മാടിനെ നോക്കുന്നത് പോലെ 


ഹും 


ഞാൻ ഗൌനിച്ചില്ല 


നേരത്തേ സുന്നത്ത് കഴിഞ്ഞവരെ ഓർത്തു, 

സുഖമാണ്... മദ്രസ്സയിലും സ്കൂളിലും പോകണ്ട, 

സർകസ് കൂടാരം പോലെ തുണി ഉയർത്തി കെട്ടി 

അതിനുള്ളിൽ സുഖശയനം സമ്മാനങ്ങൾ കിട്ടും, കാശും


പിന്നെ വിവസ്ത്രനാവുന്ന അഭിമാന പ്രശ്നം ഉണ്ട് 

ഓ... അത് സാരമില്ല, 


അങ്ങിനെ ഓരോന്ന് ഓർത്തു ഇരുന്നപ്പോൾ 

ളുഹർ ബാങ്ക് കൊടുത്തു

കുഞ്ഞിപ്പയും കുഞ്ഞിപ്പാടെ മകനും ഞാനും കൂടി പള്ളിയിൽപോയി നമസ്കരിച്ചു പ്രത്യേകം പ്രാർത്ഥനയും കഴിഞ്ഞു 


ആവേശത്തോടെ തറവാട്ടിലേക്ക്...

ഭക്ഷണം കഴിക്കാൻ ഇരുന്നു, 

പുത്യാപ്ല സൽക്കാരം പോലെ ആരൊക്കൊയോ വിളമ്പി തന്നു


മതിയാവോളം നൈചോറും ബീഫും അകത്താക്കി 

ഇടക്ക് മനസ്സില് ഭയം വരുംബോൾ  ഉറുമ്പ് കടിയുടെ നിസ്സാര വേദന മനോമുകുരത്തിൽ കൊടുന്നു ധൈര്യതോടെ ഇരുന്നു 


സമയം 3 മണിയോട് അടുത്തു

എല്ലാവരും ഭക്ഷണം കഴിച്ചു 


മുൻ വശത്ത് പോകാൻ ഒരു ഭയം ...

അവിടെ കുഞ്ഞാപ്പുക്ക ഇരിക്കുന്നുണ്ട് 


പുള്ളിയാണ് സ്ഥലത്തെ പ്രധാന ഒസാൻ

നാട്ടിലെ സകല ആണ്‍ കുട്ടികളുടെയും 

അഗ്രചർമം മുറിക്കൽ പുള്ളിയുടെ കർമമാണ്


കുഞ്ഞാപ്പുക്ക മുടി വെട്ടാൻ വീടിലേക്ക്വരുംബോൾ 

അടുത്തു അനുസരണയോടെ ഇരിക്കാറുണ്ട് 

പക്ഷെ ഇന്ന് ഒരു പേടി...

(അന്നത്തെ കാലത്ത് മുടി വെട്ടാൻ വീട്ടിലേക്കു വിളിച്ചു വരുത്തുകയാണ്  പതിവ്)


പഴയ ക്ലോക്കിൽ മൂന്ന് അടിച്ചു 

കർമത്തിനുള്ള സമയമടുത്തു 


ആരോ എന്നെ വിളിച്ചു 

ഞാൻ അനുസരണയോടെ ചെന്നു

വീണ്ടും ഉറുമ്പ് കടിയുടെ വേദന മനോമുകുരത്തിൽ തിരുകി കേറ്റി 


അടുത്ത റൂമിലേക്ക്എന്നെ എടുത്തു കൊണ്ട് പോയി 

അവിടെ ഒസാൻ റെഡിയാണ്

അവിടെ എത്തിയതും കണ്ണുകൾ ആരോ പൊത്തി കളഞ്ഞു


അതിനാൽ എന്താണ് സംഭവിക്കുന്നത്എന്ന്  അറിയാൻ കഴിഞ്ഞില്ല 

നെഞ്ചിടിപ്പ് അറിയാതെ കൂടി വന്നു


അരക്ക് താഴെ നഗ്നനാക്കിയിരിക്കുന്നു 

ആരോക്കയോ മുറുകെ പിടിച്ചതായി തോന്നി 

ഒരു നിമിഷം….


................


സകലതും മറന്നു നിലവിളിച്ചു പോയി 

ആയിരം ചുവന്ന ഉറുമ്പുകൾ ഒന്നിച്ചു കടിച്ച വേദന 

അതല്ല അതിലും വലിയ വേദന

ശെരിക്കും പകച്ചു പോയി ബാല്യം


സിദ്ധീക്ക് ഏ പി
(കുഴിങ്ങര)
ഫോട്ടോ കടപ്പാട് : സഹദ് ശരീഫ്

Comments

  1. വായിച്ചു അഭിപ്രായം അറിയിക്കണം 😊

    ReplyDelete

Post a Comment

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്