പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്
2000 ത്തിലാണ് ആദ്യമായി ഗൾഫിലേക്ക് യാത്ര തിരിക്കുന്നത്, ഓമനിലുണ്ടായിരുന്ന ജേഷ്ടന്റെ അറിവിലുള്ള അറബിയുടെ ഷോപ്പിലേക്ക് കമ്പ്യൂട്ടർ അറിയുന്ന ആളെ വേണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത്യാവശ്യം പ്രോഗ്രാമിങ് കാര്യങ്ങളെല്ലാം പഠിച്ചു വെച്ചിരുന്നു,
ആദ്യമായി നാടു വിടുന്നതിന്റെ നോവും നൊമ്പരവും മനസ്സിനെ മദിച്ചിരുന്നു, പ്രത്യേകിച്ച് വിഷമം തോന്നിയത് ഉമ്മയെ വിട്ടു പോകുന്നതിലായിരുന്നു, 24 വർഷം ഉമ്മാടെ കുട്ടിയായി നാട്ടിൽ തന്നെ ആയിരുന്നു, അത് കൊണ്ട് തന്നെ വീട്ടുകാരെയും നാട്ടുകാരെയും വിട്ടുപോകുന്നതിൽ വലിയ മനപ്രയാസം ഉണ്ടായിരുന്നു,
പോകാനുള്ള ദിവസങ്ങൾ അടുത്തു, നാട്ടിൽ സുഹൃത്തുക്കളോടപ്പം ദീനി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എന്റെ എളിയ സേവനങ്ങൾ മുന് നിറുത്തി പള്ളി കമ്മറ്റി എനിക്ക് ഒരു ചെറിയ യാത്ര അയപ്പ് യോഗം കമ്മറ്റി യോഗത്തോടപ്പം സംഘടിപ്പിച്ചിരുന്നു, നാട്ടിലെ ക്ലബ്ബിലും യാത്രയപ്പ് ഉണ്ടായിരുന്നു, അങ്ങിനെ നാട്ടുകാരുടെയും കുടുംബക്കാരുടെയും അനുഗ്രഹാശിസുകളോടെ... പള്ളിയിലെ ഖത്തീബ് പി ടി ഉസ്താദിന്റെ പ്രാർത്ഥനയോടെ... ഏപ്രിൽ ആറിന്റെ പുലരിയിൽ കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് എല്ലാ പ്രവാസിയെയും പോലെ അത്യാവശ്യം ലക്ഷ്യങ്ങളും സ്വപ്നങ്ങളും പേറി ഒമാനിലേക്ക് പറന്നു,
ഉച്ചയോടടുത്ത സമയം ഓമനിലെ മണ്ണിൽ വിമാനമിറങ്ങി, ഒമാനിൽ വേനൽ കാലം തുടങ്ങിയിരുന്നു, ബർക്ക സൂക്കിൽ ജേഷ്ടന്മാരുടെ കൂടെ ആയിരുന്നു താമസം,
വിസിറ്റ് വിസ ആയതിനാൽ അധികവും റൂമിൽ തന്നെ ചിലവഴിച്ചു, കുറച്ചു ദിവസം നേവിയിൽ ജോലി ചെയ്തിരുന്ന അളിയന്റെ അവിടെ നിന്നു, പകൽ സമയം റൂമിലും വൈകീട്ട് ജേഷ്ടന്റെ കടയിലും ആയി ദിവസങ്ങൾ കടന്നുപോയി
ഒമാന്റെ വേവും നോവും സൗന്ദര്യവും അറിഞ്ഞും അനുഭവിച്ചും ദിവസങ്ങൾ അങ്ങിനെ കടന്നു പോയി ... (തുടരും)
ഫോട്ടോ: പഴയ എയർപോർട്ട്

Comments
Post a Comment